അടൂർ : കേരളത്തിന് അനുവദിച്ച വന്ദേഭരത് എക്സ് പ്രസ് ട്രെയിനിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ അടൂർ റെയിൽവേ ആക്ഷൻ കൗൺസിൽ പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകര്‍ ആശ്രയിക്കുന്ന ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ അവഗണിച്ചത് പ്രതിഷേധാര്‍ഹം തന്നെയാണ്. മവേലിക്കര എം.പി. കൊടുക്കുന്നിൽ സുരേഷും വിവിധ രാഷ്ട്രീയ സമൂഹ്യ സംഘടനകളും ആവശ്യപ്പെട്ടിട്ടും അധികൃതർ സ്റ്റോപ്പ് അനുവദിച്ചില്ല. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലുള്ളവർക്കും വിവിധ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല , ചെറുകോൽപുഴ , മരാമൺ , പരുമല, കുമ്പനാട് , കളമല എന്നിവിടങ്ങളില്‍ എത്തുന്നവർക്കും ടൂറിസ്റ്റുകൾക്കും ഏറെ പ്രയോജനകരമാണ് ചെങ്ങന്നൂർ സ്റ്റേഷൻ.
കൗൺസിൽ പ്രസിഡന്റ് ആർ. പത്മകുമാറിന്റെ അധ്യക്ഷതയിൽ അടൂരിൽ കൂടിയ പ്രതിഷേധയോഗത്തിൽ ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത്, വർഗ്ഗീസ് അലക്സാണ്ടർ, ജോൺസൺ കുളത്തുംകരോട്ട് , വി.കെ. സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര മന്ത്രി വി. മുരളിധരന് നിവേദനം നല്‍കുന്നതിനും ശക്തമായ പ്രതിഷേധപരിപാടികൾ തുടരുന്നതിനും യോഗം തീരുമാനിച്ചു.