പത്തനംതിട്ട : ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിൻ മടങ്ങിയെത്തിയ പ്രവാസികൾക്ക് തൊഴിൽ, പെൻഷൻ ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികൾ ബജറ്റുകളിൽ പ്രഖ്യാപിക്കാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസികളെ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. കോവിഡ് മഹാമാരി, സ്വദേശിവൽക്കരണം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം വിദേശ രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് പ്രവാസികൾ തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയിരിക്കുകയാണെന്നും ഇവർക്ക് പെൻഷൻ, ചികിത്സാ ധനസഹായം എന്നിവക്കും തൊഴിൽ, ഭവനദാന പദ്ധതികൾക്കുമായി ബജറ്റുകളിൽ തുക വകകൊള്ളിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും പ്രവാസി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇൻഡ്യയിലും വിദേശങ്ങളിലുമുള്ള വിമാനക്കമ്പനികൾ നീതികരണമില്ലാത്ത തരത്തിൽ യാത്രാ നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കുവാനോ, പ്രവാസികൾക്ക് വോട്ട് അവകാശം ലഭ്യമാക്കുവാനോ തയ്യാറാകാതെ കേന്ദ്ര സർക്കാർ പ്രവാസികളോടെ കടുത്ത അനീതിയാണ് കാട്ടുന്നതെന്നും സംസ്ഥാന സർക്കാർ കോടിക്കണക്കിന് രൂപ മുടക്കി നടത്തിയ ലോക കേരള സഭ പ്രവാസികളിലെ വരേണ്യവർഗ്ഗത്തിനായി സംഘടിപ്പിച്ച ധൂർത്താണെന്നും നേതാക്കൾ പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി തുക വകകൊള്ളിച്ച് ഖജറ്റ് ചർച്ചയിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണമെന്നും അല്ലാത്ത പക്ഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ സമര പരിപാടികൾക്ക് പ്രവാസി കോൺഗ്രസ് നേതൃത്വം നല്കുമെന്നും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.






























