പത്തനംതിട്ട: രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച നേഹ എസ്. കൃഷ്ണന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും ഇൻഫൻറ് ജിസസ് സെൻട്രൽ സ്കൂൾ ഡയറക്ടർ ഫാ. ജോബിൻ ജോസ് പുളിവിളയിൽ മെഡലും സമാനിച്ചു. അമേയ പ്രതീഷ് ഷാർജയിൽ 13 മെയ് 2024-ൽ ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് സ്ഥാപിച്ച റെക്കോർഡാണ് 57സെക്കൻഡിൽ 65 രാജ്യങ്ങളുടെ കോഡുകൾ ആയി അടൂർ സ്വദേശി നേഹ എസ്.കൃഷ്ണൻ തിരുത്തിയത്. പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്ന പ്രകടനത്തിന് ഗിന്നസ് സുനിൽ ജോസഫ് മുഖ്യനിരീക്ഷകനായിരുന്നു.
ക്രിസ്ബി ജോസഫ്, ഗംഗ മോഹൻ എന്നിവർ നിരീക്ഷകരായും വിനിഷ കൃഷ്ണൻ, വിഷ്ണു എൻ. കുമാർ എന്നിവർ ടൈം കീപ്പർമാരായും പ്രവർത്തിച്ചു. അനിഷ് സെബാസ്റ്റ്യൻ പ്രകടനം ക്യാമറയിൽ പകർത്തി. നേഹ തുവയൂർ ഇൻഫൻ്റ് ജിസസ് സെൻട്രൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പ്രിൻസിപ്പൽ റവ. സിസ്റ്റർ ജെസി എസ്.സി. വി, ശ്രീജ ബി.എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുവയൂർ ശ്രീഹരിയിൽ സനേഷ്, പാർവതി ദമ്പതികളുടെ മൂത്തമകളാണ് നേഹ.
എൽ. കെ.ജി വിദ്യാർത്ഥിനി വേദ സഹോദരിയാണ്.