പത്തനാപുരം: കൊല്ലം പത്തനാപുരത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞുകവിഞ്ഞത് ചോദ്യം ചെയ്തതിനാണ് ആക്രമണം. അയൽവാസിയായ സുനിൽകുമാറിനെയാണ് പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കല്ലുംകടവ് ശാലേംപുരം തുരുത്തി ബിൽഡിങ്ങിൽ വാടകക്ക് താമസിക്കുന്ന ഹന്ന ഫിലിപ്പ് രാജിയെ(19)യാണ് സുനിൽ ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഇരുവരും ഒരേ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്നവരാണ്. ഇരുവരും വെള്ളത്തിനായി ഒരു മോട്ടോർ ആണ് ഉപയോഗിക്കുന്നത്. സുനിൽകുമാറിന്റെ കുടുംബം ടാങ്കിൽ വെള്ളം നിറച്ചപ്പോൾ കവിഞ്ഞൊഴുകുന്നത് ഹന്ന ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായാണ് സുനിൽകുമാറും, ഭാര്യ ജലജയും മകൻ മിഥുനും ചേർന്ന് പെൺകുട്ടിയെ വീടിനുള്ളിൽ കയറി ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. മിഥുൻ വീടിനുള്ളിൽ നിന്ന ഹന്നയെ പൊക്കിയെടുത്ത് പുറത്തേക്ക് എറിയുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മിഥുന്റെ പിതാവ് സുനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഇയാളുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മിഥുനെയും ജലജയെയും കണ്ടെത്തുന്നതിനായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയ അന്വേഷണ സംഘം ഇവരുടെ മൊബൈൽ ഫോൺ വിവരങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഇരുവരെയും ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.





























