കോട്ടയം : സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസുടമ പ്രതിഷേധിച്ച സ്വകാര്യ ഉടമക്കെതിരെ നടപടി. കെഎസ്ആർടിസി ബസ് തടഞ്ഞ് ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് പോലീസ് തുടർനടപടികൾ ആരംഭിച്ചത്. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സർവീസും പ്രദേശത്തെ സ്വകാര്യ ബസായ ‘കുട്ടിമാളു’വും തമ്മിലുള്ള സമയ തർക്കമാണ് വലിയ വാക്കുതർക്കത്തിലും അസാധാരണ സമരരീതിയിലും കലാശിച്ചത്. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോട്ടയം ഡിപ്പോയിൽനിന്ന് കട്ടപ്പനയിലേക്ക് സർവീസ് നടത്തി തിരികെ കോട്ടയത്തേക്ക് വരികയായിരുന്ന RNC 923 ഓർഡിനറി ബസ് മേരികുളം ഭാഗത്തുവച്ച് തടഞ്ഞ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ അധിക്ഷേപിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും സർവീസ് തടസ്സപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉപ്പുതറ പൊലീസ് തുടർനടപടികൾ ആരംഭിച്ചത്.
ഉപ്പുതറയിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസ് ഓടേണ്ട കൃത്യം സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് ഈ വലിയ വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത്. തങ്ങളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തിയതോടെ ഗതികെട്ട സാഹചര്യത്തിലാണ് സർവ നിയന്ത്രണവും നഷ്ടപ്പെട്ട് സ്വകാര്യ ബസുടമ ഈ രീതിയിലുള്ള കടുത്ത സമരമുറയിലേക്ക് നീങ്ങിയത്.






























