കാഠ്മണ്ഡു: നേപ്പാളിൽ വിനോദയാത്രക്കിടെ വിഷവാതകം ശ്വസിച്ചു മരിച്ച കുന്ദമംഗലം സ്വദേശി രഞ്ജിത്ത്, ഭാര്യ ഇന്ദു, ഇവരുടെ ഇളയകുട്ടി എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് കരിപ്പൂരിലെത്തും. അവിടെ നിന്ന് രഞ്ജിത്തിന്റെ ഭാര്യ ഇന്ദുവിന്റെ മൊകവൂരിലുള്ള വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോവുക. മൊകവൂരിൽ രഞ്ജിത്ത് നിർമ്മിച്ച പണിപൂർത്തിയായ വീട്ടിൽ മൃതദേഹങ്ങൾ പൊതുദര്‍ശനത്തിനു വെക്കും. അവിടെനിന്ന് നാല് മണിയോടെ കുന്ദമംഗലത്തേക്ക് കൊണ്ടുപോകും. കുന്ദമംഗലം അങ്ങാടിയിലെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റേജിൽ പൊതുദർശനത്തിനായി വെക്കും. അഞ്ചരമണിക്ക് പുനത്തിൽ വീട്ടിൽ മൃതദേഹങ്ങൾ എത്തിക്കും. അവിടെ വീടിനോട് ചേർന്ന് തെക്കുഭാഗത്തുള്ള പറമ്പിലാണ് സംസ്‌കാരം. അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മകനെ മദ്ധ്യത്തിലും ഇരുവശങ്ങളിലായി രഞ്ജിത്തിനെയും ഇന്ദുവിനെയും ദഹിപ്പിക്കുകയാണ് ചെയ്യുന്നത്. സഞ്ചയനം ഞായറാഴ്ച നടത്തും. പുനത്തിൽ വീട്ടിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. മന്തി എ.കെ.ശശീന്ദ്രൻ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, എംകെ രാഘവൻ എം. പി, പി. ടി. എ റഹീം എം. എൽ. എ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വീട്ടിൽ എത്തി. മൂന്നു ദിവസമായി അടക്കിപ്പിടിച്ച നൊമ്പരവുമായി കഴിയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് നേപ്പാളിലെ കാഠ്മണ്ഡുവിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ അപകടമുണ്ടായത്.