കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്. വിവേക് കുമാലെന്ന തൊഴിലാളിക്കാണ് കുത്തൊഴുക്കിനിടയിൽ മാവ് രക്ഷകനായത്. ‘ഞാൻ ഭാഗ്യവശാൽ ഒരു മാവിൽ കുടുങ്ങി. ആ മരം ഇല്ലായിരുന്നെങ്കിൽ ഞാൻ വെള്ളത്തിൽപ്പെട്ട് മരിച്ചേനേ’ എന്നാണ് കുമാലിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദുരന്തം ഏറ്റവും ഭീകരമായി ബാധിച്ച നേപ്പാളിലെ റസുവ ജില്ലയിലെ ബിദൂരിൽ വിവേക് കുമാൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പുതിയതായി നിർമ്മാണം നടക്കുന്ന വീടിൻ്റെ ശൗചാലയത്തിൻ്റെ കുഴിയുടെ നിർമ്മാണത്തിൽ കുമാൽ ഏർപ്പെട്ടിരിക്കവെയാണ് ദുരന്തം സംഭവിക്കുന്നത്.
വെള്ളം ഇരച്ചുവരുന്നതിന് മുമ്പ് ഒരു ചീറ്റലിന് സമാനമായ ശബ്ദം കേട്ടെന്നാണ് കുമാൽ ഓർമ്മിക്കുന്നത്. ആ സമയം ഏതാണ്ട് അഞ്ച് അടി ആഴമുള്ള കുഴിയിൽ ജോലി ചെയ്യുകയായിരുന്നു കുമാൽ. മുകളിൽ നിന്നിരുന്ന സഹപ്രവർത്തകർ കുമാലിനോട് പുറത്ത് കടന്ന് ഓടാൻ ഒച്ചയിടുകയായിരുന്നു. കുമാൽ കുഴിയിൽ നിന്ന് പുറത്ത് വന്നപ്പോഴേയ്ക്കും സഹപ്രവർത്തകർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.






























