കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നത് അതിർത്തി പങ്കിടുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലെയും നദീതട പ്രദേശങ്ങൾ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലെ അടിയന്തിര സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുമായി സംസാരിക്കുകയും ആവശ്യമായ എല്ലാ കേന്ദ്രസഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ബിഹാറിൽ ഉന്നതതല സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും നേതൃത്വത്തിലുള്ള ഈ സംഘം പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇൻഡോ-നേപ്പാൾ അതിർത്തിയിലൂടെയും ഗണ്ഡക് നദിയുടെ തീരങ്ങളിലൂടെയും ഉള്ള ഗ്രാമങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാൻ വെസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്‌ട്രേറ്റ് തരൺജോത് സിങ് നിർദ്ദേശം നൽകി. സ്ഥിതി നേരിടാൻ പശ്ചിമ ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെ ബിഹാറിൽ വിന്യസിച്ചു.
ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിർത്തി ജില്ലകളായ മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരോട് അതീവ ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. നേപ്പാളിലെ റസുവയിലുണ്ടായ ദുരന്തം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, അടിയന്തിര നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടുകയും കുശിനഗറിൽ ഒരു എൻ.ഡി.ആർ.എഫ് സംഘത്തെ മുൻകൂട്ടി വിന്യസിക്കുകയും ചെയ്തു. നേപ്പാളിൽ നിന്നും താഴേക്ക് ഒഴുകിയെത്തുന്ന നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതാണ് ഉത്തർപ്രദേശിലെയും ബിഹാറിലെയും തദ്ദേശവാസികളെ ആശങ്കയിലാക്കുന്നത്. ഭീതി പരത്തുന്ന വ്യാജവാർത്തകളിൽ വീഴരുതെന്നും, പുഴകളുടെ അരികിലേക്ക് അനാവശ്യമായി പോകരുതെന്നും ഭരണകൂടം നൽകുന്ന ഔദ്യോഗിക ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.































