ജറുസലേം: ഇറാനുമായുള്ള സൈനിക സംഘർഷം മേഖലയിൽ ദീർഘകാല സമാധാനത്തിന് വഴിതുറക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഈ യുദ്ധം മിഡിൽ ഈസ്റ്റിലെ സമാധാനത്തിലേക്കുള്ള ഒരു ‘കവാടം’ ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുദ്ധം നീണ്ടുപോകുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ അദ്ദേഹം, അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഈ നീക്കം കൂടുതൽ അറബ് രാജ്യങ്ങളുമായി സമാധാന കരാറുകളിൽ ഏർപ്പെടാൻ ഇസ്രായേലിനെ സഹായിക്കുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി ചേർന്ന് മുൻപ് നടപ്പിലാക്കിയ ‘അബ്രഹാം ഉടമ്പടി’ (Abraham Accords) വഴി നാല് അറബ് രാജ്യങ്ങളുമായി സമാധാനമുണ്ടാക്കാൻ സാധിച്ച കാര്യം നെതന്യാഹു ഓര്‍മ്മിപ്പിച്ചു.
ഇപ്പോൾ ഇറാനെതിരെ ഒരുമിച്ച് നിൽക്കുന്നതിലൂടെ ഇനിയും നിരവധി രാജ്യങ്ങളുമായി സമാധാന ഉടമ്പടികളിൽ ഒപ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതൊരു അവസാനമില്ലാത്ത യുദ്ധമല്ലെന്നും മറിച്ച് സമാധാനത്തിനുള്ള വലിയൊരു അവസരമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. വിമർശകർ പറയുന്നതിന് വിപരീതമായി, ഈ സൈനിക നീക്കം മേഖലയിലെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ അവകാശവാദം.





























