ടെൽ അവീവ്: ഇസ്രായേലിനെ ആക്രമിക്കാൻ മുതിർന്നാൽ ഇറാൻ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള പ്രത്യാഘാതങ്ങളും തിരിച്ചടിയും നേരിടേണ്ടി വരുമെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കർശന മുന്നറിയിപ്പ്. ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ സംസാരിക്കവെയാണ് നെതന്യാഹു ഭീഷണി പ്രഖ്യാപനം നടത്തിയത്. ഏത് സാഹചര്യവും നേരിടാൻ രാജ്യം സുസജ്ജമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏതൊരു പ്രകോപനത്തിനും അതിശക്തമായ ഭാഷയിലായിരിക്കും മറുപടി നൽകുകയെന്നും നെതന്യാഹു വ്യക്തമാക്കി.
മേഖലയിൽ സംഘർഷം പുകയുന്നതിനിടെ ഇസ്രായേൽ പ്രതിരോധം ശക്തമാക്കിയതായും ശത്രുക്കളുടെ ഏത് നീക്കവും പരാജയപ്പെടുത്താൻ തങ്ങളുടെ സൈന്യത്തിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ – അമേരിക്ക ആണവ ചർച്ചകളടക്കം തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിൽ വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.





























