തിരുവനന്തപുരം: ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസിന് പുതിയ ബോട്ടുജെട്ടി ഒരുങ്ങുന്നു. ടെൻഡർ നടപടികൾ ആരംഭിച്ചു. ആദ്യ ടെൻഡർ ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. തുടർന്നാണ് ഇപ്പോൾ റീ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 10നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി.14ന് ടെൻഡർ തുറക്കുമെന്ന് അധികൃതർ പറഞ്ഞു. 2021ലാണ് കോസ്റ്റൽ പൊലീസിന് ജെട്ടി നിർമ്മിക്കാൻ തീരുമാനിച്ചത്. തുടർനടപടികൾ നീണ്ടു പോവുകയായിരുന്നു. സ്വന്തമായി ബോട്ടുജെട്ടി ഇല്ലാത്തതിനാൽ കോസ്റ്റൽ പൊലീസിന്റെ നിരീക്ഷണ ബോട്ടുകൾ തിരയിൽപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കാൻ ബോട്ടുകൾ കരയിൽ കയറ്റിവയ്ക്കുകയായിരുന്നു പതിവ്.
അടിയന്തര സാഹചര്യങ്ങളിൽ ഇവ വെള്ളത്തിലിറക്കാൻ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പുതിയ ജെട്ടി യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വർഷങ്ങൾക്ക് മുമ്പും ജെട്ടി നിർമ്മാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ ആധുനിക സജ്ജീകരണങ്ങളോടെ ബോട്ട് ജെട്ടി നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തിരുന്നു.





























