തിരുവനന്തപുരം: പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതി. ‘കാവൽ കരുതൽ’ എന്നാണ് പദ്ധതിയുടെ പേര്. സ്റ്റേഷൻ മുതൽ എഡിജിപിയുടെ ഓഫീസിൽ വരെ പ്രശ്നപരിഹാരത്തിന് കമ്മിറ്റികൾ രൂപീകരിക്കും ‘ഇൻ പേഴ്സണ്‍’ എന്ന പേരിൽ ക്രമസമാധാന ചുമതലയുള്ള എർഡിജിപിക്ക് നേരിട്ടും പോലീസുകാർക്കോ ബന്ധുക്കൾക്കോ പരാതികൾ നൽകാം. പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവും സർവ്വീസ് സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിലൂടെ മെച്ചപ്പെട്ട ജോലി സാഹചര്യം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റേഷൻ റൈറ്റർ, വനിതാ പോലീസ്, സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ, പോലീസ് സംഘടനാ പ്രതിനിധി എന്നിവർ ഉള്‍പ്പെട്ട കമ്മിറ്റിയാണ് രൂപീകരിക്കുക. എല്ലാ വെള്ളിയാഴ്ചയും യോഗം ചേരണം. ഈ യോഗത്തിൽ പരാതികള്‍ ഉന്നയിക്കാം. അന്ന് തന്നെ തീർപ്പാക്കാൻ കഴിയുന്നവ ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കണം. പരമാവധി ഏഴ് ദിവസത്തിനുള്ളിൽ പരാതി തീർപ്പാക്കണം. സ്റ്റേഷൻ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ ജില്ലാ പോലീസ് മേധാവിക്ക് അയക്കണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ ക്രമസമാധാന ചുമതലയുള്ള എർഡിജിപിയെ അറിയിക്കുകയും വേണം.