റാന്നി : ചികിത്സക്കായി എത്തിച്ച നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ് മാതാവിനെ അറസ്റ്റു ചെയ്തു. കോട്ടയം കൈപ്പുഴ നീണ്ടൂർ പുളിയന്‍പറമ്പില്‍ വീട്ടില്‍ ബെന്നി സേവ്യറുടെ ഭാര്യ ബ്ലസി പി.മൈക്കിള്‍(21) അറസ്റ്റിലായത്. റാന്നി അഞ്ചുകുഴിയിലെ ആകാശപറവകളെന്ന ആശ്രമത്തില്‍ അന്തേവാസികളായി കഴിഞ്ഞു വരവെയാണ് സംഭവം. 27 ദിവസം പ്രായമുള്ള ആണ്‍ കുട്ടിയെ ചികിത്സക്കായി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച സമയം മരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ റാന്നി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ മരണം തലയ്ക്ക് ഏറ്റ പരിക്കാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഫോറൻസിക് വിദഗദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മ അറസ്റ്റിലായത്.
മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. കരച്ചിൽ കാരണം ദേഷ്യത്തിൽ തല ശക്തിയായി ഭിത്തിയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഒന്നര വർഷം മുമ്പ് കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിന്ന ബ്ലസി ബെന്നിയുടെ കൂടെ പോവുകയായിരുന്നു. പിന്നീട് ഇരു വീട്ടുകാരുമായും സഹകരണമൊന്നും ഇല്ലായിരുന്നു. തുടർന്ന് പഠിക്കുവാൻ അസുഖക്കാരനായ കുട്ടി ശല്യമാകുമെന്ന ധാരണയിലാണ് കുട്ടിയെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.
ദിവസങ്ങളോളം ഇവരെ ചോദ്യം ചെയ്ത് ശാസ്ത്രീയ മാർഗ്ഗത്തിൽ കൂടി അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഡിവൈഎസ്പി മാത്യു ജോർജ്ജിന്റെ നിർദ്ദേശാനുസരണം റാന്നി പോലീസ് ഇൻസ്പെക്ടർ എം.ആർ സുരേഷാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സി.കെ ഹരികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മണിലാൽ,എ അജാസ്, വനിത സിവിൽ പോലീസ് ഓഫീസർമാരായ ബാന അഹമ്മദ്, വി.ആല്‍ അഞ്ജന എന്നിവർ ഉണ്ടായിരുന്നു.