ന്യൂഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തെ തുടർന്ന് പ്രതികൾ പെൺകുട്ടിയെ ഒരു പ്രധാന ഗതാഗത കേന്ദ്രത്തിന് സമീപം ഉപേക്ഷിച്ചു. പ്ലസ് വൺ വിദ്യാർഥിനിയാണ് സ്ലീപ്പർ ബസിൽ പീഡനത്തിനിരയായത്. ആഗസ്റ്റ് 4-ന് രാത്രിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മൈൻപുരി സ്വദേശിനിയായ പെൺകുട്ടി വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴ കാരണം വഴി തെറ്റി പാരി ചൗക്കിൽ എത്തിയ പെൺകുട്ടി വഴിയിൽ വന്ന ബസിൽ സഹായം തേടുകയായിരുന്നു. നോയിഡയിലേക്ക് പോകുന്ന ബസ്സാണെന്ന് പറഞ്ഞാണ് സ്ലീപ്പർ ബസിൽ കയറ്റിയത്.
ബസിനുള്ളിൽ പീഡനത്തിരയായ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിമാപൂരിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസ് കസ്റ്റഡിയിലെടുക്കുകയും ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തു. പാരി ചൗക്കിൽ നിന്ന് കാശ്മീർ ഗേറ്റിലേക്കുള്ള ഏകദേശം 47 കിലോമീറ്റർ ദൂരം ബസ് സഞ്ചരിച്ചു. കർട്ടനുകൾ ഘടിപ്പിച്ച ഒരു സ്ലീപ്പർ ബസ് ആയതിനാൽ പുറത്തുനിന്നു പോകുന്നവർക്ക് അതിനുള്ളിലെ കാഴ്ച കാണാൻ കഴിയുമായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു.































