റാന്നി : കോഴഞ്ചേരി – ചെറുകോൽപ്പുഴ, തിരുവല്ല – തടിയൂര്‍ റൂട്ടുകളില്‍ റാന്നിയിലേക്ക് സർവീസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളും പെരുമ്പുഴ ബസ് സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നതായി വ്യാപക പരാതി. മാർത്തോമ്മാ ആശുപത്രി പടിയിൽ ബസ് ജീവനക്കാര്‍ യാത്രക്കാരെ നിർബന്ധപൂർവം ഇറക്കിവിടുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. റാന്നി സ്റ്റാൻഡിലേക്ക് പോകണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരോട് ബസ് ജീവനക്കാരും കണ്ടക്ടർമാരും ധിക്കാരപരമായാണ് സംസാരിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ചെറുകോൽപ്പുഴ വഴി ഇടമുറിയിലേക്ക് വന്ന ബസിലെ ജീവനക്കാർ യാത്രക്കാരോട് മോശമായി പെരുമാറിയ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
റാന്നിയിലേക്ക് വരുന്നതും പോകുന്നതുമായ മുഴുവൻ ബസുകളും പെരുമ്പുഴ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണ് ഒരു വിഭാഗം സ്വകാര്യ ബസുകൾ കോടതി നിർദേശം പരസ്യമായി ലംഘിക്കുന്നത്. ആശുപത്രിപ്പടിയിൽ ഇറങ്ങേണ്ടിവരുന്നതിനാൽ പെരുമ്പുഴ ബസ് സ്റ്റാന്‍റില്‍ എത്തുവാന്‍ പ്രായമായവരും രോഗികളും വിദ്യാർത്ഥികളും അടക്കമുള്ള യാത്രക്കാർ കിലോമീറ്ററുകൾ നടക്കുകയോ മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ്. കോടതി ഉത്തരവ് കാറ്റിൽപ്പറത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ബസുകൾക്കെതിരെയും മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെയും മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.































