ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വിവാഹ സൽക്കാരത്തിന്റെ ആഘോഷം അവസാനിക്കും മുന്നേ നവവരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രണയിച്ച് വിവാഹം കഴിച്ച യുവാവാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. വധുവിന്റെ കുടുംബത്തിന്റെ എതിർപ്പാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. 27-കാരനായ നബി റസൂലാണ് വിവാഹ സൽക്കാരം കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടത്. പതിനഞ്ച് ദിവസം മുമ്പാണ് വിവാഹമോചിതയായ യുവതിയെ നബി റസൂൽ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചത്. യുവതിയുടെ കുടുംബം ഈ വിവാഹത്തെ ശക്തമായി എതിർത്തിരുന്നെങ്കിലും നബി റസൂലിന്റെ കുടുംബം ഇരുവരെയും സ്വീകരിക്കുകയും വ്യാഴാഴ്ച വിവാഹ സൽക്കാരം സംഘടിപ്പിക്കുകയുമായിരുന്നു.
സൽക്കാര ചടങ്ങുകൾക്ക് ശേഷം രാത്രി 11.30 ഓടെ സുഹൃത്ത് വിളിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചാണ് നബി റസൂൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. എന്നാൽ പുലർച്ചെ രണ്ട് മണിവരെയും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കൾ തെരച്ചിൽ ആരംഭിച്ചു. തുടർന്ന് വീട്ടിൽ നിന്ന് ഏകദേശം 700 മീറ്റർ അകലെ നബി റസൂലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.





























