തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി സി.ബി.എസ്.ഇ. സ്കൂളുകൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒൻപതാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ഇതുവരെ വിദ്യാർത്ഥികളുടെ കൈകളിൽ എത്തിയിട്ടില്ല. പഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും. ഉത്തരേന്ത്യയിലുൾപ്പെടെ ഏപ്രിലിൽ പുതിയ അധ്യയനവർഷം ആരംഭിച്ചെങ്കിലും പുസ്തകം ലഭിച്ചിരുന്നില്ല. രണ്ടുമാസത്തിനിപ്പുറം കേരളത്തിൽ വിദ്യാലയങ്ങൾ തുറന്നപ്പോഴും ഏപ്രിലിലെ അതേ അവസ്ഥതന്നെയാണ്.
സി.ബി.എസ്.ഇ. നിർദ്ദേശപ്രകാരം സ്കൂളുകൾവഴിയല്ല പുസ്തകവിതരണം. സ്വകാര്യ ഏജൻസികളാണ് വിതരണം ചെയ്യുന്നത്. അപൂർവം ഇടങ്ങളിലെ സ്വകാര്യ വിൽപ്പനശാലകളിൽ ചില വിഷയങ്ങളുടെ വളരെക്കുറിച്ച് കോപ്പികൾ എത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അച്ചടി നടക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് സ്കൂളധികൃതർ. മുഴുവൻ വിദ്യാർത്ഥികൾക്കും എന്നത്തേക്ക് പുസ്തകം ലഭ്യമാക്കാനാകുമെന്ന കാര്യത്തിൽ ഉറപ്പൊന്നും ആർക്കുമില്ല. ചില വിഷയങ്ങളുടെ ഡിജിറ്റൽ കോപ്പികൾ ലഭ്യമാണെങ്കിലും പകർപ്പെടുത്ത് വിദ്യാർത്ഥികൾക്ക് നൽകുന്നത് പ്രായോഗികമല്ലെന്ന് സ്കൂളധികൃതർ ചൂണ്ടിക്കാണിക്കുന്നു. കണക്കുപുസ്തകത്തിന്റെ ആദ്യഭാഗം ഡിജിറ്റൽ കോപ്പി ലഭ്യമായിട്ടുണ്ട്. അതേസമയം സോഷ്യൽ സയൻസിന്റെ കോപ്പികളൊന്നും ലഭ്യമായിട്ടില്ല. എവിടെനിന്ന് പഠനം തുടങ്ങുമെന്ന ആശങ്കയാണുള്ളത്.
ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് രണ്ട് മാതൃഭാഷകളെങ്കിലും നിർബന്ധമാക്കുന്ന ത്രിഭാഷാനയവും ഇത്തവണ സി.ബി.എസ്.ഇ. കൊണ്ടുവന്നിട്ടുണ്ട്. ജൂലായ് ഒന്നു മുതൽ ഒൻപതാംക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കാനായിരുന്നു ബോർഡിന്റെ തീരുമാനം. എന്നാൽ ഇതിനെതിരേ രക്ഷിതാക്കളുൾപ്പെടെ കോടതിയെ സമീപിച്ചു. വിഷയത്തിൽ ഇടക്കാല സ്റ്റേ സുപ്രീംകോടതി അനുവദിച്ചില്ലെങ്കിലും സി.ബി.എസ്.ഇ.ക്ക് ഔദ്യോഗികമായി നോട്ടീസ് അയച്ചു. കേസ് തുടർവാദങ്ങൾക്കായി ജൂലായ് പകുതിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒൻപതാംക്ലാസിലെ ത്രിഭാഷാപഠനം സംബന്ധിച്ചും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് അധ്യാപകർ.






























