മാന്നാർ: വെള്ളപ്പൊക്കത്തെ തുടർന്ന് കുടിവെള്ള സ്രോതസ്സുകൾ പൂർണ്ണമായും മലിനമായത് മാന്നാറിന്റെ വിവിധ മേഖലകളിൽ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പ്രളയക്കെടുതികളിൽ നിന്ന് മോചിതരായി വരുന്നതിനിടെയാണ് പ്രദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വന്നിരിക്കുന്നത്. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 1, 2, 3, 4, 19 വാർഡുകൾ ഉൾപ്പെടുന്ന വള്ളക്കാലി, പാവുക്കര, വിഷവർശ്ശേരിക്കര, ഇരമത്തൂർ, കൊച്ചുതറ, മണപ്പുറം പ്രദേശങ്ങളിലെ ജനങ്ങളാണ് വെള്ളപ്പൊക്ക ദുരിതത്തിൽനിന്ന് കരകയറും മുന്നേ ദിവസങ്ങളായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. കിണറുകളിൽ ചെളിയും മാലിന്യങ്ങളും നിറഞ്ഞതോടെ വെള്ളം ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.
ഈ ഭാഗങ്ങളിലേക്ക് പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിയിരുന്നുവെങ്കിലും ഏതാനും ദിവസങ്ങളായി അതും നിലച്ചതോടെയാണ് ജനങ്ങൾ കൂടുതൽ ദുരിതത്തിലായത്. മാന്നാർ പഞ്ചായത്തിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന പ്രായിക്കര ജലശുദ്ധീകരണ ശാലയിലെ മോട്ടോർ പമ്പ് സെറ്റ് ഹൈ വോൾട്ടേജ് മൂലം തകരാറിലായതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഇതുകാരണം ചെന്നിത്തല പഞ്ചായത്തിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്.





























