പത്തനംതിട്ട : മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വഴിയിൽ കാത്തുനിന്ന യാത്രക്കാരെ തിരിഞ്ഞുനോക്കാതെ മുങ്ങിയ കെഎസ്ആർടിസിക്ക് വൻ തിരിച്ചടി. പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് പൊതുഗതാഗത വകുപ്പിന് കനത്ത പിഴ ചുമത്തിയത്. പരാതിക്കാരിയായ തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് ടിക്കറ്റ് തുകയായ 146 രൂപയ്ക്ക് പുറമെ, 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഉൾപ്പെടെ ആകെ 35,146 രൂപ കെഎസ്ആർടിസി എംഡി നൽകണമെന്നാണ് കമ്മീഷന്റെ വിധി. കഴിഞ്ഞ 2024 ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയായ ശ്രുതിയും അച്ഛനും മറ്റ് ചില ആശുപത്രി യാത്രക്കാരും കാട്ടാക്കടയിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ (Trip Code: 0400KTAAIMSH, PNR No. 6810763) തിരുവല്ലയിൽ നിന്നും യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. സ്റ്റേഷൻ മാസ്റ്റർ നിർദ്ദേശിച്ചതു പ്രകാരം രാവിലെ 7.30 മുതൽ തിരുവല്ല ഡിപ്പോയിൽ ബസ് കാത്തുനിന്നെങ്കിലും 8.10 ആയിട്ടും ബസ് എത്തിയില്ല.
തുടർന്ന് ബസിലെ ക്രൂ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ബസ് തിരുവല്ല ഡിപ്പോയിൽ കയറാതെ കോട്ടയം എത്തിയെന്ന വിവരമറിയുന്നത്. ‘മറ്റ് ഏതെങ്കിലും ബസിൽ കയറി പൊയ്ക്കൊള്ളാൻ’ എന്നായിരുന്നു ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചപ്പോൾ ബസ് ക്രൂ ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായി. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുപക്ഷത്തെയും വിസ്തരിക്കുകയും ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. പരാതിക്കാരിയുടെ വാദങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്. ടിക്കറ്റ് തുകയായ 146 രൂപയ്ക്ക് പുറമെ, യാത്രക്കാരിക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും കെഎസ്ആർടിസി തിരുവനന്തപുരം എംഡി പരാതിക്കാരിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.





























