തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നതായാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയിലാണെന്ന വിലയിരുത്തലിലാണ് മന്ത്രി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉയർന്ന വില നൽകി ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. 7.32 കോടി രൂപയുടെ ഈ സാമ്പത്തിക ഇടപാടിൽ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും, സർക്കാരിന് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നിലവിലുള്ള അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട വകുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആണ് ബ്ലീച്ചിങ് പൗഡർ ഇടപാട് നടന്നത്.
മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ മുരളീധരൻ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നിർദേശം നൽകിയത്. കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത്, വാങ്ങിയ ബ്ലീച്ചിംഗ് പൗഡറിന്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. കണ്ടെത്തലുകളും തുടർ നടപടിയ്ക്കുള്ള ശുപാർശകളും ഉൾപ്പെടെ വിശദമായ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് നിർദേശം.






























