അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടതിന് പിന്നാലെ ഇറാനുമായുള്ള എല്ലാവിധ വ്യാപാര ധനകാര്യ ഇടപാടുകളും മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. ബുധനാഴ്ച പുലർച്ചെ യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്ര അൽ ഹാമേലിയാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ യുഎഇ തള്ളിക്കളയുന്നതായി അവർ വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് പരസ്പര ചർച്ചകൾക്കും സഹകരണത്തിനും മാത്രമാണ് യുഎഇ മുൻഗണന നൽകുന്നതെന്നും അവർ അറിയിച്ചു.
ചൊവ്വാഴ്ച ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെയും കപ്പലുകളെയുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതിരോധ മന്ത്രാലയം നടത്തിയ വിലയിരുത്തലിൽ വ്യക്തമായി. വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിൽ രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു.






























