ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കത്തട്ടിപ്പിൽ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിനെ പൂർണ്ണമായും പ്രതിക്കൂട്ടിലാക്കുന്ന നിർണായക വെളിപ്പെടുത്തലുകളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ. ഭണ്ഡാരത്തിലെ പണം എണ്ണുന്നതിൽ വൻ ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരം മൂന്ന് മാസം മുമ്പ് തന്നെ ട്രസ്റ്റിനെ ഔദ്യോഗികമായി അറിയിച്ചിരുന്നതായാണ് ബാങ്ക് ജീവനക്കാർ പോലീസിന് നൽകിയ മൊഴി. പണം എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവരെ മാറ്റാൻ എസ്ബിഐ കരാർ നൽകിയ സ്വകാര്യ ഏജൻസി ശ്രമിച്ചിരുന്നു. എന്നാൽ ചമ്പത് റായിയും അനിൽ മിശ്രയും ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നു.
തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് എസ്ബിഐ ജീവനക്കാരായ രത്‌നേഷ്, ഗഗൻദീപ് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേസിൽ നിലവിൽ അറസ്റ്റിലായ എട്ട് പ്രതികളെ കോടതി 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.






























