തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കള്ളക്കഥകൾക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്ന് സംശയിക്കുന്നു. കെ. മുരളീധരൻ നൽകിയ കത്ത് തന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും പ്രശാന്ത് വ്യക്തമാക്കി. 2025-ലെ പ്രശ്നങ്ങളെക്കുറിച്ച് യാതൊരുവിധ ആക്ഷേപവും ഇല്ല. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2025-ൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചു. സെപ്റ്റംബർ ഏഴിനാണ് തിരുവാഭരണ കമ്മീഷന്റെ നേതൃത്വത്തിൽ സന്നിധാനത്ത് എത്തുകയും ദ്വാരപാലക ശിൽപങ്ങൾ അഴിച്ചെടുക്കുകയും ചെയ്തത്. കോടതിയെ അറിയിക്കണം എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സ്പെഷ്യൽ കമ്മീഷണർ ഉദ്യോഗസ്ഥർ വിളിക്കുകയും റിപ്പോർട്ട് അയച്ചാൽ മതിയെന്ന് അറിയിക്കുകയും ചെയ്തു. ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകേണ്ട എന്ന് സ്പെഷ്യൽ കമ്മീഷണർ പറഞ്ഞിരുന്നെങ്കിൽ കൊണ്ടുപോകില്ലായിരുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ വന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തി.






























