തിരുവനന്തപുരം: അർജന്‍റീനയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ 22.68 കോടി സേവന നികുതി അടയ്ക്കാത്തതിൽ അന്വേഷണം. സർക്കാർ നിയോഗിച്ച പ്രത്യേക സംഘം തിങ്കളാഴ്ച അന്വേഷണം തുടങ്ങും. കാഞ്ഞങ്ങാട് ഇന്‍റലിജൻസ് ഓഫീസറുടെ മൊഴിയെടുക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണം തേടും.മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കള്ളിക്കളികളുടെ കൂട്ടത്തിൽ നികുതി വെട്ടിപ്പും ഉണ്ടായോ എന്നതിലാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. ഡെപ്യൂട്ടി കമ്മീഷണർ സി ബ്രിജേഷിന്‍റെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി ഇനത്തിലെ 22.68 കോടി അടച്ചില്ലെന്ന് 2025 ജൂണിലാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്‍റലിജൻസ് ഓഫീസ് അഞ്ച് തവണ നോട്ടീസ് നൽകിയെങ്കിലും കമ്പനി അവഗണിച്ചു. എന്നിട്ടും തുടർ നടപടി എടുത്തില്ല. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് നൽകിയിരുന്നു. നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലംമാറ്റുകയും ചെയ്തു. റിപ്പോർട്ടർ കമ്പനിക്ക് നോട്ടീസ് നൽകിയിട്ടും തുടർ നടപടി വൈകിയതിൽ കാഞ്ഞങ്ങാട് ഇന്‍റലിൻജൻസ് ഓഫീസറോട് അന്വേഷണസംഘം വിശദീകരണം തേടും. വിവിധ ഫയലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇ-വേ ബില്ലുകളും പരിശോധിക്കും. ബുധനാഴ്ചയോടെ പ്രാഥമിക റിപ്പോർട്ട് നൽകും.






























