മുംബൈ: ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ ജനപ്രിയ ഓൺലൈൻ ഗ്രോസറി വിതരണ പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റാമാർട്ട് എന്നിവയുടെ കീഴിലുള്ള 14 വിതരണ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി. മഹാരാഷ്ട്ര എഫ്.ഡി.എ നടത്തിയ വ്യാപക മിന്നൽ പരിശോധനയിലാണ് നടപടി. ഇതിൽ അഞ്ച് ലൈസൻസുകൾ ബ്ലിങ്കിറ്റ്, അഞ്ചെണ്ണം സെപ്‌റ്റോ, രണ്ടെണ്ണം ഇൻസ്റ്റാമാർട്ട് എന്നിവയുമായും ഓരോ ലൈസൻസുകൾ വീതം ഭഗവതി സ്റ്റോർ, സ്വിൻസ്റ്റ ഇ.എൻ.ടി. പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായും ബന്ധപ്പെട്ടവയാണ്.
പാറ്റയും പല്ലിയും നിറഞ്ഞ അന്തരീക്ഷം, കാലാവധി കഴിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കൽ, വൃത്തിഹീനമായ പശ്ചാത്തലം തുടങ്ങിയ ഗുരുതരമായ ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി. സംസ്ഥാനത്തുടനീളമുള്ള 86 ഓൺലൈൻ ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയ എഫ്.ഡി.എ നിയമലംഘനങ്ങൾ കണ്ടെത്തിയ 60 കേന്ദ്രങ്ങൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
മുംബൈ മാൽവാഡിലുള്ള ബ്ലിങ്കിറ്റിന്റെ സംഭരണ കേന്ദ്രത്തിൽ ശീതീകരണ മുറിയുടെ താപനില നിർദ്ദിഷ്ട അളവിലും കൂടുതലായിരുന്നു. കൂടാതെ ഇവിടെയുള്ള നാൽപ്പതോളം ജീവനക്കാരുടെ ആരോഗ്യ പരിശോധനാ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇവർ ഗ്ലൗസുകളോ മാസ്കോ ധരിക്കാതെയാണ് ജോലി ചെയ്തിരുന്നതെന്നും എഫ്ഡിഎ ചൂണ്ടിക്കാട്ടി. ഘാട്‌കോപ്പറിലെ മറ്റൊരു കേന്ദ്രത്തിൽ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളുടെ കുറവും പാറ്റകളുടെ ശല്യവും കണ്ടത്തി. പൂനെയിലെ ലോഹെഗാവിൽ പ്രവർത്തിക്കുന്ന സെപ്റ്റോ കേന്ദ്രത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽക്കാൻ വെച്ചതായും എഫ്ഡിഎ കണ്ടെത്തി.































