മൂന്നാർ: കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് വരുമാനമായി ലഭിച്ചത് 355 രൂപയാണ്. 379 കീലോമീറ്റർ ഓടിയ സർവീസിനിടയിൽ വെറും 3 യാത്രക്കാർ മാത്രമാണ് ബസിൽ കയറിയത്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം തുടങ്ങി. ഓണത്തോടനുബന്ധിച്ചു കണ്ണൂർ ജില്ലയിൽ ഓടുന്നതിനായി അധികൃതരുടെ നിർദേശപ്രകാരം മൂന്നാർ ഡിപ്പോയിൽനിന്ന് ഒരു ബസ് വിട്ടുനൽകിയിരുന്നു.
സീസൺ അവസാനിച്ചതോടെ ബസ് മടക്കിക്കൊണ്ടുവരാനായി കഴിഞ്ഞ ദിവസം ഡിപ്പോയിൽനിന്നു കണ്ടക്ടറെയും ഡ്രൈവറെയും ടിക്കറ്റ് മെഷീൻ ഉൾപ്പെടെ നൽകി പറഞ്ഞയച്ചിരുന്നു. മൂന്നാർ ബോർഡ് വച്ച് യാത്രക്കാരെ കയറ്റി വരാനായിരുന്നു നിർദേശം. എന്നാൽ ഡിപ്പോയിലെത്തി പണവും മെഷീനും നൽകിയപ്പോഴാണു വരുമാനം 355 രൂപ മാത്രമാണെന്നു കണ്ടെത്തിയത്.































