ലഖ്നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനക്കൊള്ള കേസിൽ സന്യാസിമാർക്ക് പങ്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ ഈ വിവരം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉത്തർപ്രദേശിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
സംഭാവനക്കൊള്ള കേസിന്റെ എസ്‌ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഏതെങ്കിലും സന്യാസിമാരുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും ഈ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇത് അംബേദ്കറെ അപമാനിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അധികാരത്തിലുള്ളപ്പോൾ സമാജ്‍വാദി പാർട്ടി അയോധ്യയെ അപമാനിച്ചിരുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു. അയോധ്യ ധാമിലെ തെരുവുകളും സരയൂ നദിയുടെ പവിത്രമായൊഴുക്കും ചോരയിൽ കുളിപ്പിക്കുന്ന പാപം ചെയ്തത് സമാജ്‌വാദി പാർട്ടി സർക്കാരാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ഉണ്ടായിരുന്നോ എന്ന് ചോദ്യംചെയ്തിരുന്നവർ ഇപ്പോൾ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു. സംസ്ഥാനത്തിൻ്റെ പ്രതിച്ഛായ തകർക്കാൻ സമാജ്‍വാദി പാർട്ടിയും കോൺഗ്രസും സംയുക്തമായി ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.





























