കോഴിക്കോട് : മോഷണം പോയ സാധനങ്ങൾ വർഷങ്ങൾക്ക് ശേഷം തിരികെ നൽകിയും, കുറ്റബോധം തോന്നി കത്തെഴുതിവെച്ചും വാർത്തകളിൽ നിറഞ്ഞ കള്ളന്മാരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, പോലീസും വീട്ടുകാരും അന്വേഷണം മുറുക്കിയതോടെ പേടിച്ച് വിറച്ച് മോഷണമുതൽ വീട്ടുപടിക്കൽ തന്നെ കൊണ്ടുവെച്ച ഒരു ‘വിചിത്ര’ കള്ളന്റെ കഥയാണ് ഇപ്പോൾ കോഴിക്കോട് കൂരാച്ചുണ്ടിൽ നിന്ന് പുറത്തുവരുന്നത്. കൂരാച്ചുണ്ട് ശങ്കരവയൽ സ്വദേശിയായ നെല്ലിയുള്ളപറമ്പിൽ രവിയുടെ വീട്ടിലാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്.
കഴിഞ്ഞ നാലാം തീയതിക്കും പതിനൊന്നാം തീയതിക്കുമിടെയാണ് മോഷണം നടന്നതെന്നാണ് വീട്ടുകാർ പറയുന്നത്. രവിയുടെ ഭാര്യ വത്സല കിടപ്പുമുറിയിലെ പൂട്ടൊന്നും ഇല്ലാത്ത പഴയ അലമാരയിൽ ഒരു കുപ്പിയിലാക്കിയായിരുന്നു തന്റെ മൂന്നര പവൻ മാലയും കമ്മൽ സെറ്റും മോതിരവമൊക്കെ സൂക്ഷിച്ച് വെച്ചിരുന്നത്. എവിടെയങ്കിലും വിവാഹത്തിന് പോകുമ്പോഴോ മറ്റോ മാത്രമേ വത്സല മാലയൊക്കെ ഉപയോഗിച്ചിരുന്നുള്ളൂ.






























