ട്രിച്ചി : രാജ്യത്തെ ഉന്നത ഹൈന്ദവ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട സംഘത്തിലെ 20 കാരൻ എൻഐഎയുടെ പിടിയിൽ. കോയമ്പത്തൂർ മലക്കടൈ സ്വദേശിയായ മുഹമ്മദ് ആഷിഖിനെ മയിലാടുതുറൈയ്ക്ക് സമീപം നീഡൂരിലുള്ള കോഴിയിറച്ചി വിൽക്കുന്ന കടയിൽ നിന്നാണ് കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥർ പിടികൂടിയത്.
ഐ.എസ് ബന്ധമുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതിനായി ലോക്കൽ പോലീസ് എൻഎഐ സംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകി. ആറുമാസമായി നീഡൂരിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ആഷിഖ്. ഇയാളെ ചെന്നൈയിലെ പൂനമല്ലീ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. 2018 ഒക്ടോബർ 30ന് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതിയാണ് ആഷിഖ് എന്ന് പോലീസ് അറിയിച്ചു.
ഭീകരസംഘടനയായ ഐഎസിനോട് ആഭിമുഖ്യം പുലർത്തുന്ന സംഘത്തിന് രൂപം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ഏഴുപേരിൽ ഒരാളാണ് ഈ യുവാവ് എന്ന് എൻഐഎ അറിയിച്ചു. ഹൈന്ദവ നേതാക്കളെ കൊലപ്പെടുത്തുന്നത് വഴി കലാപം ഉണ്ടാക്കുകയും തുടർന്ന് രാജ്യത്തെ മതസൗഹാർദം തകർക്കുന്നതിനും ഇവർ ലക്ഷ്യമിട്ടിരുന്നതായും എൻഐഎ വ്യക്തമാക്കി.