തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന വിവാദത്തിന് പിന്നാലെ ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തില്‍. പൊങ്കാല ദിവസം ജീവനക്കാര്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് പൈസ കൈപ്പറ്റാനാണ് ശ്രമിച്ചിരിക്കുന്നത്.
ഇതിന് പുറമേ 50 കേസ് കുടിവെള്ളം വാങ്ങാനായി 5400 രൂപയും, 95 കിലോ പഴം വാങ്ങാനായി 2660 രൂപയും ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതി പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ സമിതിയിലെ ബിജെപി അംഗങ്ങള്‍ കണക്കിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ ബില്ല് പാസാക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. യോഗത്തില്‍ എതിര്‍പ്പുയര്‍ന്നതോടെ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ബില്ല് പാസാക്കിയാല്‍ മതിയെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ജമീലാ ശ്രീധരന്‍ നിര്‍ദേശിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഭക്തര്‍ വീടുകളിലാണ് പൊങ്കാല അര്‍പ്പിച്ചത്. എന്നിട്ടും നഗരം വൃത്തിയാക്കാന്‍ എന്നപേരില്‍ കോര്‍പ്പറേഷന്‍ 21 ടിപ്പറുകള്‍ വാടകയ്‌ക്കെടുത്തെന്ന് പറഞ്ഞു ലക്ഷങ്ങള്‍ എഴുതിമാറ്റി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു. വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള ടെണ്ടര്‍ നടപടിക്ക് പൊങ്കാലയ്‌ക്ക് അഞ്ചു ദിവസം മുമ്പ് കൗണ്‍സിലില്‍ ചര്‍ച്ചചെയ്യാതെ മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് അഴിമതിയാണെന്നും ബിജെപി ദേശീയ സമിതി അംഗം അശോക് കുമാര്‍ ആരോപിച്ചു.