കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയും ഭർത്തൃവീട്ടുകാരെയും ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്നു ഹൈക്കോടതി. സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും അവർക്കിന്നുണ്ടെന്നും കോടതി പറഞ്ഞു. വിവാഹാഘോഷത്തിനു മുടക്കുന്ന പണം ഇരുകൂട്ടരുടെയും പൊതുചെലവ് ആയതിനാൽ അത് ഭാര്യക്കോ ഭർത്താവിനോ മടക്കിനൽകണമെന്ന് വിവാഹമോചനക്കേസുകളിൽ വിധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച നഷ്ടപരിഹാരം കൂടുതലാണെന്ന് കാട്ടി ഭർത്താവും വീട്ടുകാരും നൽകിയ ഹർജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹനിശ്ചയത്തിനു കൈമാറിയ അഞ്ചുലക്ഷം രൂപയും 80 പവനും വിവാഹച്ചെലവായ 6,89,350 രൂപയും യുവതിക്കു മടക്കിനൽകണമെന്നായിരുന്നു കുടുംബകോടതി ഉത്തരവ്. വിവാഹനിശ്ചയദിവസം അഞ്ചുലക്ഷം രൂപ കൈമാറിയതിന് തെളിവുള്ളതിനാൽ മടക്കിനൽകണം. വിവാഹസമയത്ത് പെൺകുട്ടിക്ക് 80 പവൻ സ്വർണമുള്ളത് എസ്.എൻ.ഡി.പി. യോഗം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ, ഭർത്താവ് പണയം വെക്കാൻ 30 പവൻ വാങ്ങിയതിന് തെളിവുണ്ട്. അത് മടക്കിനൽകണമെന്നും കോടതി വ്യക്തമാക്കി.






























