പത്തനംതിട്ട : കുവൈത്തിലേക്കു യുവതികളെ കടത്തിയ കേസില്‍ അജുമോന്റെ മൊഴികളില്‍ വൈരുദ്ധ്യം. എന്‍ഐഎ ചോദ്യം ചെയ്യും. കുവൈത്തിലേക്കു യുവതികളെ കടത്തിയ കേസില്‍ പോലീസിനു മുന്നില്‍ കീഴടങ്ങിയ പത്തനംതിട്ട സ്വദേശി അജുമോന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍. മനുഷ്യക്കടത്തിന്റെ സൂത്രധാരന്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദാണെന്ന് (എം.കെ.ഗസ്സലി) അജുമോന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തുന്നുണ്ട്. ഇവരും അജുമോനെ ചോദ്യം ചെയ്യും.
വിദേശത്തു സ്ഥിര ജോലി ലഭിക്കാന്‍ യാത്രാരേഖകള്‍ സഹായകരമാവില്ലെന്ന ബോധ്യത്തോടെയാണു പലരും ഭാഗ്യപരീക്ഷണത്തിനായി പോകാന്‍ തയാറായതെന്നാണു അജുമോന്റെ മൊഴി. വിദേശത്തേക്കു കടത്തിയ യുവതികളെ സിറിയയില്‍ എത്തിച്ചതായുള്ള പരാതിക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും മജീദിനാണ് ഇത്തരം കാര്യങ്ങള്‍ അറിയാവുന്നതെന്നും കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്. മജീദിന്റെ നിര്‍ദ്ദേശപ്രകാരം പ്രാദേശികമായി പരസ്യം ചെയ്തു ജോലി സന്നദ്ധതയുള്ളവരെ കണ്ടെത്തുക മാത്രമാണു താന്‍ ചെയ്തിരുന്നത് എന്നാണു അജുമോന്റെ മൊഴി. മജീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പോലീസ് ശ്രമം തുടങ്ങി.
അതിനിടെ കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലില്‍നിന്നു രക്ഷപ്പെട്ട മറ്റൊരു സ്ത്രീയും പരാതിയുമായെത്തി. തൃക്കാക്കരയില്‍ താമസിക്കുന്ന നാല്‍പത്തിയേഴുകാരിയാണ് ‘ഗോള്‍ഡന്‍ വയ’ എന്ന ഏജന്‍സിക്കെതിരെ പരാതി ഉന്നയിച്ചത്. ‘ആനന്ദ്’ എന്നു വിളിക്കുന്ന ഒരാളാണ് ഏജന്‍സിയില്‍ നിന്നു വിദേശത്തേക്ക് അയച്ചതെന്ന് ഇവര്‍ പറയുന്നു. കുവൈത്തില്‍ എത്തിയ ഇവരെ കണ്ണൂര്‍ സ്വദേശി മജീദ് ഇടപെട്ടാണ് അവിടെയുള്ള ഒരു വീട്ടിലേക്കു കൈമാറിയത്. മൂന്നര ലക്ഷം രൂപ മജീദ് കൈപ്പറ്റിയെന്നും അവിടെവച്ചു മര്‍ദനമേറ്റെന്നും പറയുന്നു. അവസാനം 50,000 രൂപ അജുമോന് അയച്ചുകൊടുത്തതോടെയാണു നാട്ടിലേക്കെത്താന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.
തട്ടിപ്പ് നടത്തിയ സംഘത്തിനെതിരേ മനുഷ്യക്കടത്ത് കുറ്റത്തിന്റെ വകുപ്പുകൂടി ചേര്‍ത്തതോടെ കൂടുതല്‍ യുവതികളിലേക്ക് അന്വേഷണം നീളുന്നു. കൊച്ചി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്. ഈ യുവതിയുടെ പരാതിയില്‍ കൊല്ലം, തൃക്കാക്കര എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു യുവതികള്‍ സമാന തട്ടിപ്പ് നേരിട്ടതായി പറഞ്ഞിരുന്നു. ഇതെല്ലാം പോലീസ് പരിശോധിക്കും.
പുതിയ വകുപ്പ് ചേര്‍ത്തതോടെ കേസ് അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കാന്‍ സാധ്യത കൂടി. നേരത്തേ പോലീസ് മനുഷ്യക്കടത്തു കുറ്റങ്ങള്‍ക്കുള്ള വകുപ്പായ ഐ.പി.സി. 370 ചുമത്താതിരുന്നതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നതില്‍ എന്‍.ഐ.എക്ക് തടസ്സമുണ്ടായിരുന്നു. കേസിലെ മുഖ്യ പ്രതി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മജീദ്, ഇയാളുടെ ഏജന്റായ എറണാകുളം സ്വദേശി അജുമോന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ അജുമോന്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.
റിമാന്‍ഡിലായ അജുമോനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്ത ദിവസം പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചേക്കും. ഇപ്പോള്‍ വിദേശത്തുള്ള മുഖ്യ പ്രതി മജീദിനെ കണ്ടെത്തുന്നതിലും അജുമോന്‍ നല്‍കുന്ന വിവരങ്ങള്‍ നിര്‍ണായകമാകും. അതിന് ശേഷം പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കും. ആരോപണം ശരിയെങ്കില്‍ മജീദ് സിറിയയിലേക്ക് കടക്കാനും സാധ്യത ഏറെയാണ്.