ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ) കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഭീകരാക്രമണത്തിന് പഹൽഗാം മേഖല ഭീകരർ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളടക്കമുള്ള വിവരങ്ങളാണ് എൻ ഐ എ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിനോദസഞ്ചാരികളുടെ വൻ തിരക്കുള്ളതും എന്നാൽ സുരക്ഷാ സേനയുടെ വിന്യാസം താരതമ്യേന കുറവുള്ളതുമായ മേഖലയായതിനാലാണ് പഹൽഗാമിനെ ആക്രമണത്തിനായി ഭീകരർ തിരഞ്ഞെടുത്തതെന്നാണ് എൻ ഐ എയുടെ കണ്ടെത്തൽ. പ്രധാന ടൗണിൽ നിന്ന് ദൂരെയുള്ള ഈ പ്രദേശം ആക്രമണത്തിന് അനുകൂലമാണെന്ന് ഭീകരർ വിലയിരുത്തിയിരുന്നു.
മൂന്ന് ഭീകരരാണ് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ വെടിവെച്ചതെന്നും എൻ ഐ എ വിവരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്ത ഈ ആക്രമണം, ഈ മേഖലയിലെ സുരക്ഷാ വീഴ്ചകൾ വെളിവാക്കുന്നതായും എൻ ഐ എ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2025 ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന പഹൽഗാം ഭീകരാക്രമണം രാജ്യത്തെ നടുക്കുന്നതായിരുന്നു.





























