ആലപ്പുഴ: നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രിക്കായി അബിൻ ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിൽ. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിൻ്റെ കൊച്ചി ശാഖയിലെത്തിയത്. നിഖിലിൻ്റെ എം കോം പ്രവേശനമായിരുന്നില്ല മുഖ്യ ലക്ഷ്യം. വിദ്യാർത്ഥി അല്ലാതായാൽ എസ് എഫ് ഐ യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബികോം ഡിഗ്രി വ്യാജമായി ഉണ്ടാക്കിയത്. അന്വേഷണത്തിൻ്റെ രണ്ടാം ഘട്ടം ഓറിയോൺ കേന്ദ്രീകരിച്ചായിരുന്നു. ഓറിയോണിനെതിരെ കൊച്ചിയിലുള്ളത് 14 കേസുകളാണ്. വിസ തട്ടിപ്പിൽ അറസ്റ്റിലായതോടെ ഉടമ സജു ശശിധരൻ സ്ഥാപനം 2022ൽ പൂട്ടി. ഓറിയോൺ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചത് എവിടെ വെച്ചൊണെന്ന് കണ്ടെത്താനാണ് ശ്രമം.
അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്കേർപ്പെടുത്തി. കേരള സർവ്വകലാശാല സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും.





























