മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലു മണിക്ക് നിലമ്പൂർ കോടതിപ്പടിയിലാണ് കൺവെൻഷൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് ക്യാമ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായി മുന്നോട്ടുപോകുകയാണ്. 263 ബൂത്ത് കൺവെൻഷനുകളും പൂർത്തിയാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. വൻജനാവലിയുടെ സാന്നിധ്യത്തിൽ പ്രകടനമായാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ ആര്യാടൻ ഷൗക്കത്ത് പത്രികാ സമർപ്പണത്തിനെത്തിയത്. ആര്യാടൻ ഷൗക്കത്തിന് എട്ടുകോടിയുടെ ആസ്തിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മകനായ ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വർണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ ബാങ്കുകളിലായി 72ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഉണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപവിലമതിക്കുന്ന ജംഗമ ആസ്തിയുമുണ്ട്. രണ്ട് കേസുകളാണ് ഷൗക്കത്തിന്റെ പേരിലുള്ളത്. ഇവ രണ്ടും മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പിവി അൻവറുമായി ബന്ധപ്പെട്ടതാണ്. വധിക്കാൻ ഗൂഢാലോചന നടത്തിയെന്നതുൾപ്പെടെയുള്ള കേസുകളാണ്. അൻവർ എംഎൽഎയായിരിക്കെയാണ് 2 കേസുകളും എടുത്തത്.





























