കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹര്‍ജി നൽകി. നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹര്‍ജിയിൽ പറയുന്നു. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. നിതിൻ രാജിന്റെ രക്ഷിതാവ് പരാതി നൽകിയത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണ്. മറ്റ് ചിലരുടെ സമ്മർദ്ദവും പരാതി നൽകുന്നതിന് പിന്നിലുണ്ട്. തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും മാധ്യമ സമ്മർദ്ദം കാരണമാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും റാമിന്റെ ഹർജിയിൽ പറയുന്നു.
നിതിന്‍ എങ്ങും തനിക്കെതിരെ ഒരു പരാതിയും ഉന്നയിച്ചിട്ടിലെന്നും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് കരുതുന്നതെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുന്‍പ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് വിളിച്ചു വരുത്തുകയും ചോദ്യം ചെയുകയും ചെയ്തിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യകത ഇല്ലെന്നും ഏതു വിധത്തിലുള്ള അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഡോക്ടർ റാം ജാമ്യഹര്‍ജിയിൽ പറയുന്നു.






























