തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയത് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ തിരിച്ചടിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അന്ന് നിയമസഭയില്‍ നടന്നതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതിതള്ളാനാവില്ലെന്ന സി.ജെ.എം കോടതിയുടെ നിലപാട് ഇടതുസര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. സ്പീക്കറുടെ ചേംബറില്‍ കയറി കമ്പ്യൂട്ടർ ഉള്‍പ്പെടെയുള്ള കണ്ണില്‍ക്കണ്ട എല്ലാ വസ്തുക്കളും തല്ലിതകര്‍ത്ത പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുന്നവരെ കേസ് തുടരണം. നിലവിലെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.