തിരുവനന്തപുരം : മന്ത്രി സജി ചെറിയാനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറുപടിയുമായി സമസ്ത മുഖപത്രം സുപ്രഭാതം. ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകത്തിലെ വരികൾ പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനം. മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാർഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും ‘ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.
“അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാണിതു ജീവതാരകം അരുളില്ലയതെങ്കിലസ്ഥി തോൽ സിര നാറുന്നൊരുടമ്പു താനവന്” വെള്ളാപ്പള്ളിക്കും സജി ചെറിയാനും ഈ വരികൾ ബാധകമാണ്. സജി ചെറിയാന്റെ അസുഖത്തിന് മതിയായ ചികിത്സ വേണം. സിപിഐഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമാണ് എസ്എൻഡിപി- NSS നേതാക്കൾ വർഗീയവൈരം വമിക്കുന്ന പ്രസ്താവനകൾക്ക് തുടക്കമിട്ടത്. തൊട്ടു പിന്നാലെ സജി ചെറിയാന്റെ പ്രസ്താവനയും കേട്ടു. സമുദായ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ യാദൃശ്ചികമല്ല എന്നതിന് പൊരുൾത്തേടി പാഴൂർ പടി വരെ ഒന്നും പോകേണ്ട കാര്യമില്ലെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.






























