റാന്നി : 2018 ലെ മഹാപ്രളയത്തില്‍ നദീ തീരങ്ങളില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്തതിനു പിന്നാലെ ഉണ്ടായ 2021ലെ പ്രളയത്തിലും ചെളി അടിഞ്ഞു കൂടി നാശമായി. ഇതു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെങ്കില്‍ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് വാര്‍ഡംഗം രംഗത്ത്. പമ്പാനദിയിലെ ഐത്തല വാർഡിലെ 10 കുളിക്കടവുകളും മണ്ണും ചെളിയും അടിഞ്ഞ് നദിയിലേക്ക് ഇറങ്ങാൻ കഴിയാത്തവിധം അടഞ്ഞുകിടക്കുകയാണ്. ഈ മണ്ണും ചെളിയും നീക്കി കടവുകൾ സഞ്ചാരയോഗ്യമാക്കുന്നതിനായി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, മേജർ ഇറിഗേഷൻ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവർക്ക് കത്തുനൽകിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഗ്രാമപഞ്ചായത്തും, മേജർ ഇറിഗേഷൻ വകുപ്പും ഫണ്ടില്ലാ എന്ന കാരണത്താൽ കൈയൊഴിഞ്ഞു.
എന്നാല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഈ വിഷയം ചർച്ച ചെയ്യുകയും പെറ്റി വർക്കായി പതിനായിരം രൂപ അനുവദിക്കാമെന്ന് തീരുമാനമെടുത്തു. എങ്കിലും നാളിതുവരെ പ്രവർത്തി ചെയ്യുവാനുള്ള അനുമതി ലഭിച്ചിട്ടില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസറുമായി രണ്ടു തവണ ബന്ധപ്പെട്ടിട്ടും ഈ പ്രവർത്തി ഏറ്റെടുക്കാൻ കഴിയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ 2018 ലെ മഹാ പ്രളയത്തെ തുടർന്ന് കടവുകളിൽ അടിഞ്ഞ ചെളിയും മണ്ണും ഈ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് നീക്കം ചെയ്തത്. വേനൽ അതിരൂക്ഷമായ ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ പമ്പാനദിയെ കൂടുതലായി ആശ്രയിക്കുന്നതിനാൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ, മേജർ ഇറിഗേഷൻ വകുപ്പ് നേരിട്ടോ ഈ പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കാൻ ആവശ്യമായ നിർദേശം നൽകണമെന്നും ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകള്‍ക്കു മുമ്പില്‍ ജനങ്ങളെ അണിനിരത്തിയുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും വാര്‍ഡംഗം ബ്രില്ലി ബോബി എബ്രഹാം അറിയിച്ചു.