തൃശ്ശൂർ: പോലീസ്‌സ്റ്റേഷനിൽ മർദനം നടന്നുവെന്ന് റേഞ്ച് ഡി.ഐ.ജി.യുടെ റിപ്പോർട്ടുണ്ടായിട്ടും ഉദ്യോഗസ്ഥന്റെ പേരിൽ നടപടിയുണ്ടാകാത്തതിനാൽ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾക്കായി പരാതിക്കാരുടെ അലച്ചിൽ. ഒരു വർഷമായിട്ടും ഇതു നൽകാതെ പോലീസിന്റെ ഒളിച്ചുകളി. മനുഷ്യാവകാശലംഘനങ്ങളുടെ ദൃശ്യങ്ങൾ ആവശ്യപ്പെടാൻ ഇരയ്ക്ക് അവകാശമുണ്ടെന്ന 2020-ലെ സുപ്രീംകോടതി വിധി അവഗണിച്ചാണ് ദൃശ്യങ്ങൾ നൽകാതിരിക്കുന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരാണ് ക്യാമറാദൃശ്യങ്ങൾക്കായി ഒരു വർഷത്തോളമായി ശ്രമിക്കുന്നത്.
2023 മേയ് 24-ന് ഇവരുടെ ഹോട്ടലിൽവെച്ചുണ്ടായ തർക്കത്തിന്റെ ഭാഗമായി ജീവനക്കാരെ പോലീസ്‌സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. പോൾ ജോസഫിനെ ജയിലിലുമടച്ചു. ദൃശ്യങ്ങൾക്കായി വിവരാവകാശനിയമപ്രകാരം പീച്ചി പോലീസ്‌സ്റ്റേഷനിൽ അപേക്ഷ നൽകിയെങ്കിലും ഇതു തള്ളി. തുടർന്ന് എ.സി.പി.ക്കും സിറ്റി പോലീസ് കമ്മിഷണർക്കും പരാതിനൽകിയെങ്കിലും അതും തള്ളി. ചൊവ്വാഴ്ച നടന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ ഇവരുടെ പരാതി പരിഗണിച്ചിരുന്നു.





























