തിരുവനന്തപുരം: ആസൂത്രണമില്ലാതെയും റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെയും വേനൽക്കാലത്ത് കെ.എസ്.ഇ.ബി. ഉണ്ടാക്കിയ വൈദ്യുതിവാങ്ങൽക്കരാർ വൻബാധ്യതയാവുന്നു. ദിവസേന ഏകദേശം നാലുകോടി രൂപയാണ് കെ.എസ്.ഇ.ബി.ക്ക് നഷ്ടം. കരാർ പൂർത്തിയാകുമ്പോഴേക്കും 200 കോടിയാവും. ഈ ബാധ്യത ജനം വൈദ്യുതിബില്ലിലൂടെ നൽകേണ്ടിവരും.
9.60 രൂപ നിരക്കിൽ ദിവസം ഒരുകോടി യൂണിറ്റാണ് മേയ് 12 മുതൽ വാങ്ങിത്തുടങ്ങിയത്. ദിവസേന ചെലവ് 10 കോടി. മഴപെയ്തതോടെ ഉപഭോഗം കുറഞ്ഞിട്ടും ജൂൺ 30 വരെ കരാർപ്രകാരം കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നതാണ് നഷ്ടമുണ്ടാക്കുന്നത്. വൈദ്യുതി മിച്ചമായതോടെ, നാലരമുതൽ അഞ്ചുരൂപയ്ക്കുവരെ നേരത്തേ കിട്ടിക്കൊണ്ടിരുന്ന, കേന്ദ്ര നിലയങ്ങളിൽനിന്നുള്ള ഏകദേശം 50 ലക്ഷം യൂണിറ്റ് ഉപയോഗിക്കാതെ സറണ്ടർ ചെയ്യുകയാണ്. ഇത് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ് നൽകണം. ഇങ്ങനെയുണ്ടാകുന്ന നഷ്ടമാണ് ദിവസം നാലുകോടി.





























