ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ജലജന്യരോഗങ്ങളടക്കം പടരുമ്പോഴും ജലാശയങ്ങൾ വൃത്തിയാക്കാൻ നടപടിയില്ല. പകർച്ചപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. മുളക്കുഴ പഞ്ചായത്തിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, പഞ്ചായത്ത് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളെത്തുടർന്ന് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് സൗകര്യം പരിമിതമാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ജില്ല, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പകർച്ചപ്പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ഉയരുകയാണ്. താലൂക്കിലെ ജലാശയങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതര ആരോഗ്യ ഭീഷണിയാണ് ഉണ്ടാക്കുന്നത്. ഉത്തരപ്പള്ളിയാർ, വരട്ടാർ, ഇല്ലിമലയാർ, മൂഴിക്കൽത്തോട് എന്നിവ മഴക്കാലത്തും ഒഴുകുന്നില്ല. അതേസമയം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുന്നുകൂടുകയാണ്. ഇത്തരമൊരു സാഹചര്യം പകർച്ചവ്യാധികൾ പടരാൻ കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.






























