അടൂർ : കെൻകോസിന്റെ സ്ഥലത്തെ കാടുകൾ നീക്കാൻ നടപടിയില്ല. രണ്ടേക്കർ 28 സെന്റ് സ്ഥലം മുഴുവൻ നിലവിൽ കാടുകയറിയ സാഹചര്യമാണ്. കെട്ടിടത്തിന്റെ പലഭാഗങ്ങളും ചോർന്നൊലിക്കുന്നതാണ്. 2024 ഡിസംബറിൽ കാടുകയറിക്കിടക്കുന്ന അടൂർ കെൻകോസ് സ്ഥലം വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് നേരിട്ട് സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രി എത്തിയത്. എന്നിട്ടും നടപടിയായില്ല. 2024 ജനുവരി മാസത്തിൽ കെൻകോസിന്റെ സ്ഥലത്തെ കുറച്ചുഭാഗത്തെ കാടുകൾ നീക്കംചെയ്തിരുന്നു.
അധികമായി കാടുകയറിയപ്പോൾ വെട്ടിത്തെളിച്ചു എന്നുമാത്രമേയുള്ളൂവെന്നാണ് അന്ന് വ്യവസായവകുപ്പ് അധികൃതർ പറഞ്ഞത്. 1973-ൽ സി.രാമലിംഗം ചെയർമാനായി പ്രവർത്തനമാരംഭിച്ചതാണ് കെൻകോസ്. കെൻകോസിന്റെ സ്ഥാപിത ഉദ്ദേശ്യം ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിക്കുക എന്നതായിരുന്നു. ഇതിനായി അടൂരും പരിസരങ്ങളിലുമുള്ള എൻജിനിയറിങ് ബിരുദധാരികളും ഡിപ്ളോമക്കാരും ഐടിഐക്കാരുമടങ്ങുന്ന സാങ്കേതിക വിഭാഗവും മിനിസ്റ്റീരിയൽ വിഭാഗവും ഉൾപ്പെടെ നൂറ്റിയിരുപതോളം പേർ ഓഹരിയെടുത്ത് ജീവനക്കാരായി തുടങ്ങിയ പദ്ധതിയായിരുന്നു കെൻകോസ്.





























