തെല്‍ അവിവ്: കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ ഇരുപക്ഷത്തിനുമിടയിൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കം. യു.എസ് നേതൃത്വം പ്രത്യേക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ഗസ്സയിൽ നിന്ന് ഭൂരിഭാഗം സൈനികരെയും പിൻവലിച്ചിരിക്കുകയാണ് ഇസ്രായേൽ. നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കെയ്റോയിൽ ഇന്നാരംഭിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ പ്രതീക്ഷ ശക്തമാണ്. ഇസ്രായേൽ സംഘം ഇന്ന് കെയ്റോയിലെത്തും. ചർച്ചകൾക്കായി ഹമാസ് സംഘത്തിനു പുറമെ സി.ഐ.എ ഡയറക്ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും കെയ്റോയിലെത്തി.
കടുത്ത നിലപാടിൽ നിന്ന് ഇസ്രായേൽ അയഞ്ഞതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദികളുടെ മോചനത്തിന് ചില വിട്ടുവീഴ്ചകൾക്ക് തയാറാണെന്നും എന്നാൽ ഹമാസിന്റെ ഉപാധികൾ മുഴുവന്‍ അംഗീകരിക്കാൻ കഴിയില്ലെന്നും നെതന്യാഹു പറഞു. ഇന്നലെ ചേർന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയാണ് വെടിനിർത്തൽ കരാർ ചർച്ചയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. അതിനിടെ, ഇസ്രായേൽ തടവിലുള്ള ഫലസ്തീൻ പോരാളി വാലിദ് ദഖ്ഖ കൊല്ലപ്പെട്ടു. മധ്യസ്ഥ ചർച്ച അട്ടിമറിക്കാൻ ഇസ്രായേൽ ദഖ്ഖയെ ജയിലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹമാസ് ആരോപിച്ചു. സ്വാഭാവിക മരണം മാത്രമെന്ന് ഇസ്രായേൽ പറയുകയും ചെയ്തു.