ഗസ്സ സിറ്റി: ഗസ്സയിലെ വംശഹത്യ തകർത്തത് അവിടുത്തെ മനുഷ്യരുടെ ജീവനെയും ജീവിതത്തെയും തന്നെയാണ്. ഫലസ്തീനികളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഇസ്രായേൽ അധിനിവേശം തകർത്തുകളഞ്ഞിട്ടുണ്ട്. യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചത് ഇവിടുത്തെ ആരോഗ്യ മേഖലയെതന്നെയാണ്. ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് യുദ്ധത്തിൽ ജീവൻ നഷ്ടമായത്. ഒട്ടുമിക്ക ആശുപത്രികളും തകർന്നുതരിപ്പണമായി. ബാക്കിയുള്ളവയാകട്ടെ വൈദ്യുത ക്ഷാമമും ഇന്ധനക്ഷാമവും മരുന്നുകളുടെയുംമെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക് ജനറേറ്ററുകൾ എന്നിവകളുടെയും അഭാവം മൂലം ബുദ്ധിമുട്ടുകയാണ്.
യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് സാധാരണക്കാർക്ക് പോലും ആവശ്യത്തിന് ചികിത്സ നൽകാൻ ബുദ്ധിമുട്ടുകയാണ് ആരോഗ്യപ്രവർത്തകർ.ഇതിന് പുറമെ മറ്റ് ഗുരുതരമായ അസുഖങ്ങളാൽ വേദന അനുഭവിക്കുന്നവര്‍ക്കും ശരിയായ ചികിത്സ ലഭിക്കുന്നില്ല. ആവശ്യത്തിന് മരുന്നുകളില്ലാത്തതിനാൽ ഡയാലിസിസ് പോലും നടത്താനാകാതെ വലയുകയാണ് ഗസ്സയിലെ വൃക്കരോഗികൾ. മരുന്നുകളുടെയും സിറിഞ്ചുകളുടെയും അഭാവത്തിൽ ആഴ്ചയിൽ മൂന്ന് തവണയുള്ള ഡയാലിസിസുകൾ മുടങ്ങുകയാണ്. ഇതോടെ പല രോഗികളും ചികിത്സ കിട്ടാതെ ഇപ്പോൾ മരിക്കേണ്ട അവസ്ഥയാണ്.





























