ചെങ്ങന്നൂർ : പുതിയ സാമ്പത്തികവർഷത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് സഹായധനം അനുവദിക്കാത്തതിനാൽ ഗ്രാമീണറോഡുകളുടെ തകർച്ച പൂർണം. കഴിഞ്ഞവർഷത്തെ പദ്ധതികൾ പൂർത്തിയാക്കണമെങ്കിൽപ്പോലും സഹായം അനുവദിക്കണം. ഇതിനായി പദ്ധതികൾ പുതുക്കി ജില്ലാ ആസൂത്രണസമിതിക്കു നൽകാനായി തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾക്കടക്കം എത്ര രൂപ അനുവദിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ജില്ലാ ആസൂത്രണസമിതി യോഗം ചേരുന്നതും നീളുകയാണ്.
മുൻ വർഷത്തെക്കാളും തുക കുറഞ്ഞാൽ പ്രവൃത്തികളുടെ അടങ്കലിൽ വ്യത്യാസം വരുത്തേണ്ടിവരും. അതേസമയം സർക്കാർ സഹായത്തിനൊപ്പം തനതുഫണ്ടുകൂടി ഉൾപ്പെടുത്തി പ്രവൃത്തികൾ ചെയ്യാനുള്ള സാമ്പത്തികസ്ഥിതി പഞ്ചായത്തുകൾക്കില്ല. ചെങ്ങന്നൂരിൽ മുളക്കുഴയൊഴിച്ചുള്ള പഞ്ചായത്തുകൾക്ക് തനതുവരുമാനം ശുഷ്കമാണ്. ശമ്പളംകൊടുക്കാൻവരെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിൽ തുകയിൽ കുറവുവന്നാൽ പഞ്ചായത്തുകൾ വീണ്ടും പ്രതിസന്ധിയിലാകും. തകർന്ന റോഡുകളെക്കുറിച്ച് പരാതികൾ വ്യാപകമായതോടെ ചില പഞ്ചായത്തുകൾ കരാറുകാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ പ്രവൃത്തികൾ ഏറ്റെടുക്കാമെന്ന ഉറപ്പുനൽകാൻ കരാറുകാർ തയ്യാറായിട്ടില്ല.





























