ഭോപ്പാൽ : പോസ്റ്റ് മോർട്ടം ചെയ്യാനായി മകളുടെ മൃതദേഹവുമായി പിതാവ് നടന്നത് 35 കിലോമീറ്റർ. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലാണ് സംഭവം. മൃതദേഹം കട്ടിലിൽ വെച്ച് ചുമന്നാണ് പിതാവ് സിംഗ്രോളിയിലെ ആശുപത്രിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെയ് അഞ്ചിനാണ് 16 കാരി ആത്മഹത്യ ചെയ്തത്. പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. 35 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി.
സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബത്തിന് മൃതദേഹം കൊണ്ടുപോകാൻ വാഹനം ഒരുക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല മൃതദേഹം ആശുപത്രിയിലെത്തിക്കാനുള്ള സഹായം പോലീസും നിഷേധിച്ചു. ഇതോടെ കട്ടിലിൽ കെട്ടി ചുമക്കുകയല്ലാതെ ഇവർക്ക് മറ്റ് മാർഗമില്ലായിരുന്നു. ഏഴ് മണിക്കൂർ നടന്നാണ് പെൺകുട്ടിയുടെ പിതാവും നാട്ടുകാരും ആശുപത്രിയിലെത്തിയത്.