ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി’100% പരിശുദ്ധി, 100% പ്രകൃതിദത്തം’ എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ നിന്നും കര്‍ശനമായി നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാന്‍റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI). ജൂലൈ ഒന്ന് മുതല്‍ ഇത് നിലവില്‍ വരും. ഉല്‍പ്പന്നങ്ങളിലെ സുതാര്യത ഉറപ്പ് വരുത്താനും ഗുണദോഷങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമാകാനുമാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്.ഒരേ ഉപയോഗമുള്ള വ്യത്യസ്ത കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ ഒന്ന് നല്ലത്, മറ്റൊന്ന് മോശം എന്ന തരത്തിലുള്ള തെറ്റായ അവബോധം ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നു.
അതുപോലെ ‘100% പരിശുദ്ധി, 100% പ്രകൃതിദത്തം, 100% ഹെൽത്തി’ എന്നിങ്ങനെയുള്ള ലേബലുകൾ നല്‍കിയിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ യഥാര്‍ഥത്തില്‍ ശുദ്ധവും ആരോഗ്യത്തിന് ഗുണവുമുള്ള ഉല്‍പ്പന്നങ്ങല്‍ അല്ലെന്നും ഇത് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നുണ്ടെന്നും വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.എന്നാല്‍ ഉല്‍പ്പന്നങ്ങളിലെ ഒരൊറ്റ വാക്ക് ഉപയോഗിക്കാൻ കഴിയാതെ വരുന്നതോടെ ഉല്‍പ്പാദകര്‍ക്ക് കോടികളുടെ നഷ്ടമാണ് സംഭവിക്കാന്‍ പോകുന്നതെന്നാണ് ടീംലീസ് രെഗ്‌ടെക് കമ്പനിയുടെ സിഇഒയും കോ-ഫൗണ്ടറുമായ റിഷി അഗര്‍വാള്‍ അഭിപ്രായപ്പെടുന്നത്.
കമ്പനികള്‍ക്ക് നികുതി സംബന്ധമായും പുതിയ ഉല്‍പ്പന്ന പാക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നതുമായെല്ലാം ബന്ധപ്പെട്ട് കോടികളുടെ നഷ്ടത്തിനും ഇത് വഴിവെയ്ക്കുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിലപാട് FSSAI സ്വീകരിക്കുമ്പോള്‍ അതേസമയം ഉല്‍പാദകരെ അത് പ്രതികൂലമായാണ് ബാധിക്കാന്‍ പോകുന്നതെന്നും അഗര്‍വാള്‍ വ്യക്തമാക്കി.




























