തിരുവനന്തപുരം : 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നടപടി.
പ്രളയ സെസ് ഒഴിവാക്കുന്നതോടെ ഒട്ടുമിക്ക വസ്തുക്കൾക്കും വില കുറയും. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്.
പ്രളയ സെസ് വഴി ഏകദേശം 1600 കോടി രൂപ പിരിച്ചെടുക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പ്രളയ സെസ് ഒഴിവാക്കാൻ ബില്ലിങ് സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്.
ജനങ്ങൾക്ക് ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി നിർദേശിച്ചു. കാർ, ബൈക്ക്, ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, സിമന്റ് , പെയിന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കെല്ലാം സെസ് ചുമത്തിയിരുന്നു. ഇവയുടെ വിലയില്‍ നേരീയ കുറവുണ്ടാകും.