ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. നമ്മള്‍ ആ ലക്ഷ്യം കൈവരിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചുവെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ജന്തര്‍ മന്തറില്‍ തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍ വലിയ ആവേശത്തോടെയാണ് ദീപ്‌കെയുടെ വാക്കുകള്‍ ഏറ്റെടുത്തത്. ‘ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത്. നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ആരുടെ രാജി വേണമെങ്കിലും സ്വീകരിക്കാമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ കുട്ടികളുടെ പേര് വായിച്ചുകൊണ്ടായിരുന്നു ദീപ്‌കെയുടെ പ്രതികരണം. മരണപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചുവെന്നും ദീപ്‌കെ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സിജെപി വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ എന്തുവന്നാലും രാജിവെക്കില്ലെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നുമുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ജന്തര്‍ മന്തറില്‍ തുടങ്ങിയ പ്രതിഷേധം രാജ്യവ്യാപകമായി പടര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. സിജെപി നേതാക്കളുമായി കേന്ദ്രം മൂന്നാംഘട്ട ചര്‍ച്ച നടത്താനിരിക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്.





























